Wednesday, September 19, 2007

പ്രണയം

എത്ര തട്ടിയെറിഞ്ഞാലും വീണ്ടും

തീരത്തെ തേടി വരുന്ന തിരയെ പോലെ...

ഞാന്‍ എന്നും നിന്നിലുറങ്ങി

നിന്നിലേക്കു തന്നെ ഉണരുന്നു.

ഞാനറിയുന്നു, പ്രണയം നിനക്കായല്ല

എനിക്കായ് തന്നെയെന്ന്‌.

ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും

എന്നെ ഓര്‍മ്മിപ്പിക്കുന്നു,

നീയില്ലാതെ ഞാന്‍ അപൂര്‍ണ്ണനെന്ന്‌.

Tuesday, May 08, 2007

നാഡി ജ്യോതിഷം

നാഡി ജ്യോതിഷം
ഈ പേര്‌ ആദ്യമായി കേട്ടപ്പോള്‍ എനിക്കു തോന്നിയത്‌ നമ്മുടെ നാഡി പിടിച്ചു നോക്കി ഭാവി പ്രവചിക്കുന്ന പരിപാടിയാണെന്നാണ്‌. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ്‌ സംഗതി വേറെയാണെന്നു മനസ്സിലായത്‌. ഭാവിയെ കുറിച്ചറിയാനുള്ള ആകാംക്ഷ ശരിക്കും അടക്കാന്‍ പറ്റാത്ത ഒന്നാണ്‌. നാഡി ജ്യോതിഷത്തില്‍ താളിയോല വായിച്ചാണ്‌ ഭാവി പ്രവചനം. പുരാതന കാലത്ത്‌ ഋഷിമാര്‍ എഴുതി വച്ച താളിയോലകളില്‍ ഈ ലോകത്ത്‌ ജനിച്ചിട്ടുള്ള എല്ലാ മനുഷ്യരുടെയും ജീവിതം മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇത്തരം താളിയോലകള്‍ കോപ്പി ചെയ്ത്‌ പല ആളുകളും വ്യത്യസ്ഥ സ്ഥലങ്ങളില്‍ പ്രവചനം നടത്തുന്നുണ്ട്‌. ഇതില്‍ പ്രധാന സ്ഥലങ്ങളെല്ലാം തമിഴ്‌നാട്ടിലാണ്‌ (മധുരയില്‍ പ്രത്യേകിച്ചും). ഞാന്‍ ഇത്തരത്തില്‍ ഒരു സ്ഥലം തിരുവനന്തപുരത്തുള്ളതായി അറിഞ്ഞു അവിടെ പോയി.
മുന്‍കൂര്‍ ബുക്ക്‌ ചെയ്തു വേണം പോകാന്‍. ജാതകം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. താളിയോലകള്‍ തമിഴ്‌ ശ്ലോകങ്ങളായാണ്‌ എഴുതിയിരിക്കുന്നത്‌. ആദ്യം നമ്മുടെ ഓല ഏതാണെന്നു കണ്ടു പിടീക്കണം, അതിനു വേണ്ടി തള്ള വിരലിന്റെ അടയാളം വാങ്ങും. അതില്‍ ഒരു പ്രത്യേക രേഖ നോക്കിയാണ്‌ ഓരോ വ്യക്തിയുടെയും ഓല കണ്ടെത്തുക. എന്റെ വിരലിലെ രേഖക്ക്‌ വായില്‍ കൊള്ളാത്ത ഏതോ ഒരു പേരു പറഞ്ഞു (സത്യമായും ഓര്‍മ്മയില്ല). എന്റെ രേഖ നോക്കി അയാള്‍ (ഓല വായിക്കുന്നയാള്‍, ഒരു ചെറുപ്പക്കാരനാണ്‌. ഒരു വയസ്സന്‍ തമിഴനെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.) ഉള്ളില്‍ പോയി ഒരു കെട്ട്‌ ഓല(ആനയ്ക്കു തിന്നാനും മാത്രം ഇല്ല കേട്ടോ, ഒരു ചെറിയ കെട്ട്‌ താളിയോല) എടുത്തു കൊണ്ടു വന്നു. കനം കുറഞ്ഞ തടിയോ മറ്റോ അതിന്റെ ആദ്യവും അവസാനവും ബയന്റുപോലെ വച്ചിട്ടുണ്ട്‌. അതിലെ രണ്ട്‌ ദ്വാരങ്ങളിലൂടെ നൂലുകടത്തി യാണ്‌ ഓലകള്‍ ബന്ധിച്ചിരിക്കുന്നത്‌. ഓല വായിക്കുന്ന മുറി ഒരു വലിയ പൂജാ മുറി പോലെ തന്നെ. അയാള്‍ ആദ്യം നാഡി ജ്യോതിഷത്തെപറ്റി ഒരു ചെറിയ വിശദീകരണത്തിനു ശേഷം ഓല കെട്ടഴിച്ചു. ഒരു പ്രാര്‍ത്ഥന ഉച്ചത്തില്‍ ചൊല്ലി. ഓരോ ഓലയും വായിച്ച്‌ അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ചോദിക്കും, എല്ലാ കാര്യങ്ങളും ഒത്തു വന്നാല്‍ അതാണ്‌ ശരിയായ ഓല. ഒരു കാര്യമെങ്കിലും തെറ്റിയാല്‍ അടുത്ത ഓല എടുത്തു വായിക്കും (എനിക്കു ഒരു തരം reverse quiz രീതി പോലെ തോന്നി).
ആദ്യത്തെ ഓലയില്‍ ഒരു ശ്ലോകം വായിച്ചിട്ടു ചോദിച്ചു,
"നിങ്ങളുടെ അച്ഛന്റെ പേര്‌ കൃഷ്ണന്‍ എന്നു അര്‍ഥം വരുന്നതാണോ ? "
"അതെ"
"നിങ്ങള്‍ കുടുംബത്തിലെ മൂത്തയാളാണ്‌ ?"
"അല്ല്ല"
"അപ്പോള്‍ ഈ ഓലയല്ല", അയാള്‍ അടുത്ത ഓലയെടുത്തു...
ഇങ്ങനെ തെറ്റിയും ശരിയായും ഒടുവില്‍ ഒരു ഓല എടുത്തു വായിക്കുന്നതിനിടയില്‍ എന്റെ മലയാള ജനന മാസം, അമ്മയുടെ പേരിന്റെ സൂചന (കുട്ടി എന്നര്‍ത്ഥം വരുന്ന പേരാണോ, k,c,p,b ഇവയില്‍ ഏതെങ്കിലും അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്‌) ഇവയെല്ലാം ചോദിച്ചു. ഒടുവില്‍ കിട്ടിയ ഓലയില്‍ ഇവയെല്ലാം ശരിയായി വന്നു, അച്ഛന്റെ പേര്‌, എന്റെ പേര്‌, അമ്മയുടെ പേര്‌, ജനിച്ച ദിവസം, സഹോദരങ്ങളുടെ എണ്ണം, എന്റെ നക്ഷത്രം എന്നിവ. ഇതില്‍ പലതും ഞാന്‍ നേരത്തെ പറഞ്ഞ reverse quiz മോഡലില്‍ ഊഹിച്ചതാണോ എന്നൊരു സംശയം മനസ്സില്‍ കിടന്നു പുളയ്ക്കുന്നു. എങ്കിലും അച്ഛന്റെയും , അമ്മയുടെയും(ബേബി) പേരുകള്‍ ശരിയായി പറഞ്ഞത്‌ ഒരു മതിപ്പുണ്ടാക്കി. എന്റെ പേരും കൂട്ടത്തില്‍ പറഞ്ഞു, പക്ഷേ എന്റെ പേര്‌ ഞാന്‍ ആദ്യം അവരെ വിളിച്ചപ്പോഴേ ഫോണിലൂടെ പറഞ്ഞിരുന്നു, അതു കൊണ്ട്‌ അതു ശൂ....
എന്റെ ഓല എടുത്തതിനു ശേഷം, ഓല വായിക്കുന്ന സമയം മുതലുണ്ടാകുന്ന അനുഭവങ്ങള്‍ പ്രവചിക്കുന്ന ഭാഗം വായിച്ചു. നമ്മള്‍ എന്നാണ്‌ ഈ ഓല വായിപ്പിക്കുവാന്‍ എത്തുക എന്ന്‌ കൂടി അതിലുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. എന്റെ വിവാഹം നടക്കുന്ന മാസം, ഭാര്യയുടെ ലക്ഷണങ്ങള്‍ (ശരീരത്തിലെ ചില അടയാളങ്ങള്‍, നിറം തുടങ്ങിയവ), ജോലി ഉടനെ മാറും, പിന്നെ... കുട്ടികള്‍, സാമ്പത്തികാവസ്ഥ തുടങ്ങി കുറേ കാര്യങ്ങള്‍ പറഞ്ഞു. ഏതൊക്കെ ശരിയാകുമെന്നു കണ്ടറിയേണം.
ഇക്കൂട്ടത്തില്‍ ആദ്യത്തേത്‌ ജോലി മാറ്റമാണ്‌. അതു ശരിയായാല്‍ എല്ലാവരെയും അറിയിക്കാം, പിന്നെ ഈ വര്‍ഷാവസാനം വിവാഹം, അതും നടന്നാല്‍ അറിയിക്കാം. ഇത്രയും ശരിയായാല്‍ പിന്നെ ബാക്കിയൊക്കെ വിശ്വസിക്കാം, അല്ലേ ?
വാല്‍ കഷണം : കഴിഞ്ഞ ജന്മം, അടുത്ത ജന്മം എന്നിവയും അവര്‍ വേണമെങ്കില്‍ പറഞ്ഞു തരും. ഓരോ വിഷയവും ഓരോ കാണ്ഡമാണ്‌. ഒരു കാണ്ഡം വായിക്കുവാന്‍ 250 രൂപ. പൊതുവായി എല്ലാ കാര്യങ്ങളും അറിയുവാന്‍ 250 രൂപ. ഇങ്ങിനെയാണ്‌ റേറ്റുകള്‍. ഞാന്‍ അവര്‍ക്കു പരസ്യം ചെയ്യുകയാണെന്നു കരുതരുത്‌. എന്റെ കാര്യത്തില്‍ പറഞ്ഞതെന്തെങ്കിലുമൊക്കെ ശരിയാകാതെ ഞാന്‍ ഇതു recommend ചെയ്യില്ല. ഞാന്‍ ഒന്നും അന്ധമായി വിശ്വസിക്കാത്തതു പോലെ തന്നെ, ഒന്നും അന്ധമായി അവിശ്വസിക്കുന്നുമില്ല. നമുക്കു നോക്കാം...

Nadi Astrology / Naadi Astrology / Jyothisham / Nadi Jyothisham

Monday, April 23, 2007

ഹൃദയങ്ങള്‍ മുറിയുന്നത്‌...

Free Web Counter

Free Counter
ഹൃദയങ്ങള്‍ മുറിയുന്നത്‌...
ഈ ഞായറാഴ്ചയും പതിവുപോലെ എറണാകുളം മറൈന്‍ഡ്രൈവില്‍. CID മൂസയുടെ ഷൂട്ടിംഗ്‌ നടന്ന ഭാഗത്താണ്‌ ഞാനിരിക്കുന്നത്‌. ഇന്ന്‌ ഒറ്റക്കാണ്‌, കൂട്ടുകാരെല്ലാം സിനിമയ്ക്കു പോയി. കായലില്‍ നിന്നും ചെറിയ ദുര്‍ഗന്ധമുള്ള കാറ്റടിക്കുന്നു, ചൂടും തണുപ്പും മാറി മാറി വരുന്ന വല്ലാത്തൊരു കാറ്റ്‌. എതിര്‍വശത്ത്‌ കായലിലേക്ക്‌ നോക്കിക്കൊണ്ട്‌ രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ട്‌. ചുവന്ന ചുരിദാറിട്ട കുട്ടി നല്ല സുന്ദരിയാണ്‌. നല്ല വലിയ കണ്ണുകളും, നീളമുള്ള മുടിയും. കാലിലെ നഖങ്ങളില്‍ നല്ല ചുവന്ന ക്യൂട്ടെക്സ്‌ പുരട്ടിയിട്ടുണ്ട്‌. കാലിന്മേല്‍ കാല്‍ വച്ചു, വലത്തേക്കാല്‍ ആട്ടിക്കൊണ്ടാണിരിപ്പ്‌. ഞാന്‍ ചുറ്റും നോക്കി. എല്ലാ പയ്യന്മാരുടെയും നോട്ടം അവളിലാണ്‌. ഈശ്വരാ, പ്രതീക്ഷവേണ്ട. എല്ലാവന്മാരും നല്ല സുന്ദരന്മാരാണ്‌. എറണാകുളത്ത്‌ സുന്ദരന്മാര്‍ക്കും, സുന്ദരികള്‍ക്കും ഒരു പഞ്ഞവുമില്ല.
ഞാന്‍ വ്യാമോഹം വെടിഞ്ഞു നല്ല കുട്ടിയായി. ഇനി അവള്‍ എന്നെ നോക്കിയാല്‍തന്നെ, മൈന്‍ഡ്‌ ചെയ്യാതിരിക്കുന്നതു കൊണ്ട്‌ ഒരു പ്ലസ്‌ പോയിന്റ്‌ കിട്ടിയാല്‍ കിട്ടട്ടെ. ഞാന്‍ ഉടനെതന്നെ പ്രകൃതി സ്നേഹിയായി മാറി, കായലിലേക്കായി നോട്ടം. എന്തോ, മനസ്സനുവദിക്കുന്നില്ല. ആരോ പിടിച്ചു തിരിക്കുമ്പോലെ എന്റെ തലയും കണ്ണുകളും അവളിലേക്കു തന്നെ പോകുന്നു. അവളൊന്നു നോക്കിയെങ്കില്‍. ചില പയ്യന്മാര്‍ ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ കാണുന്നതുപോലെ തുറിച്ചു നോക്കിയിരിപ്പാണ്‌, ചിലര്‍ വെറുതെ എന്തൊക്കെയോ വളിപ്പു വിളിച്ചു പറഞ്ഞു ഉച്ചത്തില്‍ ചിരിക്കുന്നു, എല്ലാം അവളുടെ ഒരു നോട്ടത്തിനു വേണ്ടിത്തന്നെ. എനിക്കു ഉറപ്പാണ്‌. എത്ര ശ്രമിച്ചാലും അറിയാതെ ഇടയ്ക്കിടയ്ക്കു കണ്ണുകള്‍ അവരിലേക്കു തിരിയുന്നത്‌ പെണ്‍കുട്ടികള്‍ പെട്ടെന്നു പിടിച്ചെടുക്കും, അവരാരാ സാധനങ്ങള്‍. ലക്ഷ്മി(എന്റെ ഒരു സുഹൃത്ത്‌) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ ആണുങ്ങള്‍ ഏതു ഉദ്ദേശത്തോടെ നോക്കിയാലും സ്ത്രീകള്‍ക്കു മനസ്സിലാകുമെന്ന്‌. ലക്ഷ്മിക്ക്‌ ഒരു പ്രണയമുണ്ടായിരുന്നു, പക്ഷെ അത്‌ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട്‌ ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. അതിനു മുന്‍പേ ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ.... ചോദിക്കാത്ത ചോദ്യങ്ങളുടെ കടം കൂടിക്കൂടി വരുന്നു.
ചിന്തകള്‍ കാടു കയറുന്നു. ആ കുട്ടി...? കണ്ണുകള്‍ വീണ്ടും അവളെത്തേടി. അവള്‍ അവിടെത്തന്നെയുണ്ട്‌. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവള്‍ എന്നെ നോക്കുന്നു. എന്റെ കണ്ണുകളുമായി ഒരുനിമിഷം... ആ വിടര്‍ന്ന കണ്ണുകള്‍, പെട്ടെന്നുതന്നെ ലക്ഷ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച്‌ അവള്‍ താഴേക്കു നോക്കിയിരുന്നു. ഞാന്‍ ഇടങ്കണ്ണിട്ടു നോക്കി. പയ്യന്മാര്‍ പലരും എന്നെ നോക്കുന്നുണ്ട്‌. ഓ പോകാന്‍ പറ. എങ്കിലും ഞാനാകെ ടെന്‍ഷനിലായി, ഹൃദയം പടപടാന്നു മിടിക്കുന്നു. സുന്ദരികളുടെ കണ്ണില്‍ ദൈവം കാന്തം വച്ചുപിടിപ്പിച്ചിട്ടുണ്ടാവുമോ, ആണുങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന കാന്തം ? അവള്‍ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്‌. കൂട്ടുകാരിയോടെന്തോ പറയുന്നു. ഇപ്പോള്‍ അവളും ഒന്നു നോക്കി. ഈശ്വരാ.. ലൈനായോ ? എന്നിലെ ഭീരു തലപൊക്കി, വേണ്ടായിരുന്നു. ഇനി ഒരു സ്റ്റെപ്പെങ്കിലും മുന്നോട്ടു പോകണമെങ്കില്‍ അങ്ങോട്ടു പോയി സംസാരിക്കണം. ഓ... അവര്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. കൂട്ടുകാരി പേഴ്സും, മൊബൈല്‍ ഫോണുമൊക്കെ കയ്യിലൊതുക്കിവയ്ക്കുന്നുണ്ട്‌. കൂട്ടുകാരി എഴുന്നേറ്റിട്ട്‌ അവള്‍ക്കു കൈ കൊടുത്തു. ഞാനറിയാതെ നെറ്റി ചുളിച്ചു. കൂട്ടുകാരിയുടെ കൈ പിടിച്ച്‌ അവള്‍ എഴുന്നേറ്റു, ബ്രിഡ്ജിനടുത്തേക്കു നടക്കാന്‍ തുടങ്ങി. എന്തോ ഒരു വല്ലാതെ... ദൈവമേ... അവളുടെ ഇടത്തേക്കാല്‍...? അതു കൃത്രിമക്കാലാണോ ? എന്റെ തൊണ്ട വരണ്ടു. അവള്‍ തല മെല്ലെ ചരിച്ച്‌ എന്നെ നോക്കി. എന്തുകൊണ്ടോ ഞാന്‍ ചെറുതായി പുഞ്ചിരിച്ചു, അവളും. അവര്‍ നടന്നു പോയി. ബ്രിഡ്ജിന്റെ പടികളില്‍ കൂട്ടുകാരിയുടെ തോളില്‍ താങ്ങി അവള്‍ കയറുന്നതു കാണാം. അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമോ ? എന്തോ, ഞാനതാഗ്രഹിച്ചില്ല. അന്നു ഞാന്‍ ഒരു പാടു നേരം അവിടെത്തന്നെയിരുന്നു, പതിവില്ലാതെ. മനസ്സ്‌ ധ്യാനത്തിലെന്നപോലെ ഏകാഗ്രമാണ്‌. മനസ്സില്‍ അവള്‍ മാത്രം. എന്റെ വിവാഹത്തെക്കുറിച്ചോര്‍ത്തു, ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാകുമോ ? സാധ്യതയില്ല, പക്ഷെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എനിക്കങ്ങിനെ തോന്നുന്നു.

Friday, April 13, 2007

കവിത(?)

ഞാന്‍ ഇന്നാത്മഹത്യ ചെയ്യുന്നു,
മുറിയില്‍ ഞാനുമെന്‍ നിഴലും മാത്രം.
ഇടനെഞ്ചു പിടച്ചുവെങ്കിലും,
ഞാനവളോടു കള്ളം പറഞ്ഞു;
നീയെന്റെയാരുമല്ലെന്ന്‌.
അവള്‍ കരഞ്ഞു കൊണ്ടെങ്ങോട്ടോ ഓടിപ്പോയ്‌.
ഇനി, എന്റെ ശവദാഹത്തിന്‌,
സതിയനുഷ്ടിക്കാന്‍ എന്റെ നിഴലില്ല,
പാവം അവളെങ്കിലും ജീവിക്കട്ടെ,
ഞാനില്ലാതെ...
എന്റെ കാലടികളിലെ അടിമത്തത്തില്‍
നിന്നും,
അവള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു.

Saturday, April 07, 2007

ദൈവം ഉണ്ടോ ?

ദൈവം ഉണ്ടോ, മാഷേ ?
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ എനിക്കൊരു സംശയം. ശരിക്കും ദൈവം ഇല്ല എന്നു തെളിഞ്ഞാലോ ? ഈ ലോകത്തിന്റെ ഗതി പിന്നെ എന്താകും. ദൈവം എന്ന ഒറ്റ പിടിവള്ളിയില്‍ മുറുകെപ്പിടിച്ച്‌ കുഞ്ഞാടുകളെ മേയ്ക്കുന്ന അച്ചന്മാര്‍ പിന്നെ എന്തു ചെയ്യും ? ഇതേ അവസ്ഥയിലുള്ള ലോകത്തിലെ കോടിക്കണക്കിനു പള്ളികളിലെ മുസലിയാര്‍മാരുടെയും, അമ്പലങ്ങളിലെ പൂജാരിമാരുടെയും ഗതി എന്താകും ? ഇതെല്ലാം പോകട്ടെ, അവര്‍ മറ്റെന്തെങ്കിലും ജോലി ചെയ്ത്‌ ജീവിക്കും എന്നു കരുതാം. ഈ ലോകത്തിന്റെ സദാചാരമൂല്യങ്ങള്‍..(എന്തോ... കേട്ടില്ല ?!). പക്ഷെ ശരിക്കും ചിന്തിക്കുമ്പോള്‍ അതില്‍ കാര്യമില്ലെന്നും കരുതാം. നിരീശ്വരവാദികള്‍ക്ക്‌ ഈ ലോകത്തില്‍ വലിയ പഞ്ഞമൊന്നുമില്ലല്ലോ ? അവരാരും ആ കാരണം കൊണ്ട്‌ കുഴപ്പങ്ങളൊന്നും കാണിക്കുന്നില്ല. പക്ഷെ ദൈവ ഭയം കൊണ്ടു മാത്രമാണ്‌ കുറ്റബോധം എന്ന വികാരം നിലനിന്നുപോരുന്നത്‌. കുറ്റബോധമില്ലാതെയായാല്‍ പിന്നെ എന്തു ചെയ്യാനും ആര്‍ക്കും മടി തോന്നില്ല. അഥവാ, ഒരിക്കല്‍ ഒരു കുറ്റം ചെയ്തു പോയാല്‍ അതു ആവര്‍ത്തിക്കാന്‍ ആരും മടിക്കില്ല. കുറ്റം എന്ന വാക്കിനു പോലും പിന്നെ പുതിയ നിര്‍വചനം വേണ്ടി വരും. ഇനി, മറ്റൊരു പ്രശ്നം. പ്രശ്നങ്ങളുടെയും, ദു:ഖങ്ങളുടെയും നടുവില്‍ കഴിയുന്ന നമുക്ക്‌ പിന്നെ ആരാണൊരാശ്വാസം. ഈശ്വരാ... എന്റെ സങ്കടങ്ങളൊക്കെ ഞാന്‍ പിന്നെ ആരോടു പറഞ്ഞു കരയും... ആര്‌ എന്നെ സഹായിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കും.. ? എനിക്ക്‌ ഓര്‍ത്തിട്ടു സഹിക്കാന്‍ വയ്യ. ഈശ്വരാ... നീ ശരിക്കും ഉണ്ടായിരിക്കണേ.....

Tuesday, April 03, 2007

പ്രണയം എനിക്കു പറയാനുള്ളത്‌

Free Web Counters


Free Counter
പ്രണയം... ചോദിക്കാന്‍ മടിക്കരുത്‌....

ചോദിക്കാന്‍ മറന്ന ചോദ്യങ്ങളും, പറയാന്‍ മടിച്ച ഉത്തരങ്ങളും പ്രണയത്തിന്റെ നഷ്ടങ്ങളാണ്‌. ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല, ചോദ്യമില്ലാത്ത ഉത്തരങ്ങളാണ്‌ പ്രണയത്തിന്റെ സുഖം പകര്‍ന്നു തരുന്നത്‌. അവളുടെ (അവന്റെ) കൗതുകം നിറഞ്ഞ വിടര്‍ന്ന കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക്‌ പറയാതെ തന്നെ ആ ഉത്തരം ലഭിക്കുന്നു, 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു...', തുറന്നു പറയാതെ തന്നെ പരസ്പരം മനസ്സിലാകുന്ന പ്രണയത്തിനു തീര്‍ച്ചയായും മാധുര്യമേറും. ചോദിക്കാന്‍ മറന്ന ഒരു ചോദ്യത്തിന്റെ, പറയാന്‍ മടിച്ച ഒരു ഉത്തരത്തിന്റെ വേദന കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കും. ഒടുവില്‍, 'നീയെന്തുകൊണ്ട്‌ അതു ചോദിച്ചില്ല' എന്ന്‌ വേദനയൂറുന്ന ഒരു നോട്ടത്തിലൂടെ ചോദിച്ച്‌ ആ രണ്ടു കണ്ണുകള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ദൂരെ മറയുമ്പോള്‍ നഷ്ടമാകുന്നത്‌ തീര്‍ച്ചയായും പ്രണയത്തിന്റെ മാസ്മരികാനുഭൂതി തന്നെയാണ്‌. വേണ്ടെന്നു വയ്ക്കാന്‍ ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രണയം എന്ന അനുഭൂതി.
Powered By Blogger