Wednesday, July 20, 2016

പാവം കുമാരന്‍ (മറ്റൊരു കദന കഥ)

പാവം കുമാരന്‍ (മറ്റൊരു കദന കഥ) - വിനോജ് അഞ്ചല്‍
-------------------
കണ്ണിനു മീതെ മൂടിക്കിടന്ന മണ്ണ് കൈ കൊണ്ട് മാറ്റി കുമാരന്‍ കണ്ണുകള്‍ തുറന്നു. ആഞ്ഞൊന്നു തുമ്മി, മൂക്കില്‍ നിന്നും കുറേ മണ്ണു തെറിച്ചു പോയി. കുഴിയില്‍ നിന്നും മെല്ലെ എഴുന്നേറ്റ് മുകളില്‍ കയറി. പാതി രാത്രി ആയിട്ടേ ഉള്ളൂ. കുഴി പിന്നിലെ മതിലിനു കുറച്ച് അടുത്താണ്‌. 
നാശം പിടിച്ചതുങ്ങള്‌, ഇവിടെയാണോ എന്നെക്കൊണ്ടു കുഴിച്ചിട്ടത് ? ഭാര്യയെയും മക്കളെയും പ്രാകി. ആ നാരകവും ചെമ്പരത്തിയുമെല്ലാം വെട്ടി നശിപ്പിച്ചിട്ടുണ്ട്. കുറ്റി മുല്ല കാണാനേയില്ല. എന്തുമാത്രം പൂക്കളായിരുന്നു. എല്ലാറ്റിനെയും ചീത്തവിളിച്ച്, അടുക്കളയില്‍ കയറി രണ്ടുമൂന്നു ചട്ടികളും എറിഞ്ഞു പൊട്ടിച്ച് ഒന്നു അര്‍മാദിക്കാനുള്ള കോളുണ്ടായിരുന്നു. ങ്ഹാ! എന്തു ചെയ്യാം, ചത്തു പോയില്ലേ? 

പക്ഷേ പ്രേതങ്ങള്‍ക്കൊക്കെ എന്തെല്ലാം ചെയ്യാനാകും. എത്രയോ സിനിമകളില്‍ കണ്ടിരിക്കുന്നു കരിമ്പനയുടെ പിന്നില്‍ നിന്ന് കൊമ്പന്‍ പല്ലും കാട്ടിച്ചിരിച്ച് ആളുകളെ പേടിപ്പിച്ചോടിക്കുന്ന പ്രേതങ്ങളെ. എന്തൊക്കെയായാലും ഇംഗ്ലീഷ് പ്രേതങ്ങളെ സമ്മതിക്കണം. അതുങ്ങള്‍ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത്. ഓര്‍ത്തിട്ടു തന്നെ കൊതിയാകുന്നു. വല്ല ഇംഗ്ലണ്ടിലും പോയി ചത്താല്‍ മതിയാരുന്നു. കുറഞ്ഞ പക്ഷം ഭാനുമതിയെ കുനിച്ചു നിറുത്തി അവളുടെ മുതുകത്ത് രണ്ടിടി കൊടുക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍. ഓരോ ഭര്‍ത്താക്കന്മാര്‍ പറയുന്നത് കേട്ട് കൊതിച്ചു പോയിട്ടുണ്ട്. ഒറ്റയടിക്ക് ഭാര്യയുടെ പല്ലുകൊഴിച്ച രാഘവന്റെ കഥ കേട്ട് എത്ര തവണ കോരിത്തരിച്ചു നിന്നിരിക്കുന്നു. ഭാര്യയെപേടി എന്ന പേരു ദോഷം ചാകുന്നതു വരെ മാറ്റാന്‍ കഴിഞ്ഞില്ല.
 
                പിന്നില്‍ നിന്നും എന്തോ ശബ്ദം, ഒന്നു നടുങ്ങിയെങ്കിലും പിന്നെ ധൈര്യം സംഭരിച്ചു, പ്രേതങ്ങള്‍ പേടിക്കാന്‍ പാടില്ല, പേടിപ്പിക്കാനേ പാടുള്ളൂ അതാ നാട്ടുനടപ്പ്‌. മെല്ലെ തിരിഞ്ഞു നോക്കി. 
അയ്യേ, ഒരു പൂച്ച! വളഞ്ഞു കുത്തി രോമങ്ങളെല്ലാം ഉയര്‍ത്തി മുരണ്ടുകൊണ്ട് മുള്ളന്‍‍പന്നിയെപ്പോലെ നില്പ്പാണ്‌. പാവം പേടിച്ചു പോയെന്നു തോന്നുന്നു. ഒരു കല്ലെടുത്തെറിഞ്ഞാലോ? വേണ്ട, മറ്റേതെങ്കിലും പ്രേതങ്ങള്‍ കണ്ടാല്‍ മാനം പോകും. ചുമ്മാ കൈ വീശി പൂച്ചയെ ഓടിക്കാന്‍ നോക്കി. ഭാഗ്യം!  പൂച്ച ഓടിക്കളഞ്ഞു, അല്ലെങ്കില്‍ കല്ലു തന്നെ എടുക്കേണ്ടി വന്നേനേ. 

എവിടെ നിന്നൊക്കെയോ പട്ടികള്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. നാശങ്ങള്‍ ഇതിനൊന്നും ഉറക്കവുമില്ലേ ? 

"കുമാരാ !", പിന്നില്‍ നിന്നൊരു വിളി.
ദൈവമേ, പൂച്ച പോയപ്പോള്‍ അടുത്ത തൊല്ല ഇതേതാണ്‌ ?
തിരിഞ്ഞു നോക്കി. ഒരു വെളുത്ത രൂപം. ഒരു മനുഷ്യനാണ്‌.
"ആആആരാ.....!!!"

"എടാ ഞാനാടാ...."
"ആടോ ?!"
"എടാ ഞാനാ തോമാച്ചന്‍"

"കഴിഞ്ഞ വര്‍ഷം മരിച്ച......",  കുമാരന്റെ തൊണ്ട വരണ്ടു, "അയ്യോ പ്രേതം..."

"എടാ ഓടാതെ .... ", തോമാച്ചന്‍ വിടാന്‍ ഭാവമില്ല. 

"നീ ചത്തില്ലേ ഇനിയെന്തിനാ പേടിക്കുന്നത്", തോമാച്ചന്‍ ധൈര്യം കൊടുത്തു. 

കുമാരന്‍ ചമ്മലോടെ തിരിഞ്ഞു നിന്നു ചിരിച്ചു, 'ഹ ഹ, ചുമ്മാതെ തമാശയ്‌ക്ക്...'

"നീ ത്രേസ്യാമ്മയുടെ കല്ലറ കാണാന്‍ വരുന്നോ ?", ഒരു കുസൃതിച്ചിരിയോടെ തോമാച്ചന്‍ ചോദിച്ചു.
കുമാരന്‍ കണ്ണുമിഴിച്ചു "..എ..ഏത് ത്രേസ്യാമ്മ ?"
"നിന്റെ ഹൃദയഭാജനം...", അവറാച്ചന്‍ പൊട്ടിച്ചിരിച്ചു.
കുമാരന്റെ ആദ്യത്തെ അന്യമത സം‌രംഭമായിരുന്നു ത്രേസ്യാമ്മയോടുള്ള പ്രണയം. കുമാരന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം.
ത്രേസ്യാമ്മയുടെ കല്ലറയില്‍ തലോടുമ്പോള്‍ കുമാരന്റെ കൈകള്‍ വിറച്ചു. തോമാച്ചന്‍ ഒരു ചിരിയോടെ മാറി നിന്നു. 
പെട്ടെന്ന് കല്ലറയ്ക്കൊരിളക്കം.
തോമാച്ചന്‍ ശ്രദ്ധിച്ചു, എന്നിട്ട് വിളിച്ചു കൂവി, "എടാ ഓടിക്കോ ! അവളിപ്പോള്‍ വരും. അവിടെയാരും നില്ക്കുന്നത് അവള്‍ക്കിഷ്ടമല്ല."
കുമാരന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല, അവന്‍ ആ പഴയ പത്താം ക്ലാസ്സുകാരനായി മാറി രോമാഞ്ചമണിഞ്ഞു നില്പ്പാണ്‌.
നിരങ്ങി നീങ്ങിയ കോണ്ക്രീറ്റ് പാളിയുടെ അടിയില്‍ നിന്ന് ത്രേസ്യാമ്മ എഴുന്നേറ്റു വന്നു.
കൈയുടെ അടിയില്‍ നിന്നും കല്ലറയുടെ പാളി നീങ്ങിയതു പോലുമറിയാതെ നില്ക്കുന്ന കുമാരന്റെ അടുത്ത് ചെന്ന് അല്പം കോപത്തോടെ ത്രേസ്സ്യാമ്മ ചോദിച്ചു,
"ആരാ ?"
കുമാരന്‍ സ്വബോധം വീണ്ടെടുത്തു. വീണ്ടും ഞെട്ടി. അയ്യോ ത്രേസ്സ്യാമ്മ ഇതാ മുന്നില്‍ ! പഴയ ഭംഗിയൊക്കെ പോയി, വയസ്സിയായി.
"ഞാന്‍ കുമാരന്‍, പണ്ട് പത്താം ക്ലാസില്‍ ഒരുമിച്ചു പഠിച്ച...", കുമാരന്‍ പകുതിയ്ക്ക് വച്ച് നിറുത്തി.
"ത്രേസ്യാമ്മയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല, "അതിന്‌...?"
കുമാരന്‍ ടെന്‍ഷന്‍ കുടിച്ചിറക്കുമ്പോലെ ഉമിനീരിറക്കി മിഴിച്ചു നില്പ്പാണ്‌, അവളെ പറഞ്ഞിട്ട് കാര്യമില്ല, ഇത്രയും വര്‍ഷമായില്ലേ, ഒക്കെ മറന്നു കാണും.
"വീണ്ടും പ്രേമലേഖനം തരാന്‍ വന്നതാണോ ?", ത്രേസ്യാമ്മയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.
അപ്പോള്‍ അവള്‍ ഒന്നും മറന്നിട്ടില്ല. ഏകദേശം നൂറു കഷണങ്ങളായി തിരികെ കിട്ടിയ തന്റെ പ്രണയലേഖനം കുമാരന്റെ ഓര്‍മ്മയില്‍ മിന്നിമറഞ്ഞു. കുമാരനും ചിരിച്ചു.
"എന്നാ മരിച്ചത്", ത്രേസ്യാമ്മയുടെ കുശലാന്വേഷണം.
"ഇന്നലെ വൈകിട്ട്", കുമാരന്‍ പുഞ്ചിരിയോടെ പറഞ്ഞു.
"വീട്ടില്‍ ആരൊക്കെയുണ്ടു ?"
"ഭാര്യയും ഒരു മോളും", കുമാരന്‍ തന്റെ ചെറിയ പ്രാരാബ്ധ ലിസ്റ്റ് അവതരിപ്പിച്ചു.
"ത്രേസ്സ്യയുടെയോ", കുമാരന്‍ പ്രണയപൂര്‍‌വം ചോദിച്ചു
"ഞാന്‍ കല്യാണം കഴിച്ചിട്ടില്ല"
കുമാരന്‌ നെഞ്ചിലൂടെ ഒരു മണല്‍ ലോറി കയറിയിറങ്ങി പോയതു പോലെ തോന്നി.
"ഞാന്‍ അറിഞ്ഞില്ല...", നെഞ്ചും തലോടി കുമാരന്‍ നിരാശയോടെ പറഞ്ഞു.
ത്രേസ്സ്യാമ്മ ഒന്നും മിണ്ടിയില്ല. നഷ്ടപ്പെട്ട അവസരവും ഓര്‍ത്ത് നിരാശയോടെ കുമാരന്‍ തിരിഞ്ഞു നടന്നു.
"ഞാന്‍ പോകുന്നു", കുമാരന്റെ തിരിഞ്ഞുപോലും നോക്കാതെയുള്ള യാത്രാമൊഴി.
ഇടയ്ക്കു വച്ച് തോമാച്ചന്‍ കൂടെ കൂടി.
"കഷ്ടമായിപ്പോയി അല്ലേ, ഒന്നുകൂടി ശ്രമിക്കാമായിരുന്നു", തോമാച്ചന്റെ വക ഒരു കുത്ത്.
വെറുതേ തെറി വിളിച്ച് തോമാച്ചനെ പിണക്കണ്ട എന്നു കരുതി കുമാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തോമാച്ചനും കുമാരനും നടന്ന് കുമാരന്റെ വീടിനടുത്തെത്തി. രണ്ടു പേരും മതിലില്‍ കയറി ഇരിപ്പായി. 
വായാടിയായിരുന്ന തോമാച്ചന്‍ അധികം സംസാരിക്കുന്നില്ല. ഇന്നത്തെ പരിപാടികള്‍ എന്തൊക്കെയാണെന്ന് ഒരു പിടിയുമില്ല.  ഉറങ്ങേണ്ടി വരുമോ ആവോ, രാവിലെ എന്തൊക്കെ ചെയ്യണം, ഭക്ഷണം കഴിക്കണോ, നൂറു നൂറു സംശയങ്ങളാണ്‌. തോമാച്ചന്റെ വൃത്തികെട്ട ചിരി കാണാന്‍ വയ്യാത്തതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നുമില്ല. ങാ, നോക്കട്ടെ, തനിയേ മനസ്സിലാകുമായിരിക്കും.

"ഞാനൊന്നു കറങ്ങീട്ടു വരാം", തോമാച്ചന്‍ മതിലില്‍ നിന്നും ഇറങ്ങി, തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങി.
കുമാരന്‍ കണ്ണു മിഴിച്ചു, 'ഇവനിതെന്തു പറ്റി !', ആ എന്തോ ആകട്ടെ.
കുമാരനും മതിലില്‍ നിന്നും ഇറങ്ങി. വല്ലാത്ത മുഷിവ് തോന്നുന്നു. വീട്ടിനകത്ത് ഒന്നു കയറിനോക്കിയാലോ, അവരെയൊക്കെ ഒന്നു കാണാമല്ലോ. പിന്നിലൂടെ കയറാം. കുമാരന്‍ മെല്ലെ അടുക്കളഭാഗത്തേയ്ക്ക്  നീങ്ങി.
അടുക്കളയില്‍ വെളിച്ചം കാണുന്നുണ്ട്, അവള്‍ ലൈറ്റും കെടുത്തിയിട്ടില്ലേ! കറന്റ് ചാര്‍ജ് അവളുടെ തന്ത.... ഓ, ഇനിമുതല്‍ അത് പേടിക്കണ്ടല്ലോ, കുമാരന്‍ ആശ്വസിച്ചു.
ആരോ അടുക്കളയില്‍ ഉണ്ട്, അനക്കം കേള്‍ക്കുന്നുണ്ട്, നേരത്തേ കണ്ട ആ പൂച്ചയാവുമോ ? ചെറിയ ജനാലയിലൂടെ എത്തി നോക്കി.
അയ്യോ, ഭാനുമതി.....!! കുമാരന്‍ പെട്ടെന്ന് കുനിഞ്ഞു തറയിലിരുന്നു.
തലയ്ക്കുള്ളില്‍ ആരോ അയ്യേ പറയുന്നു. ശ്ശേ, പ്രേതമായിട്ടും ഭാര്യയെ പേടിക്കുകയെന്നു വച്ചാല്‍... പഴയ ഓരോ ദുഃശീലങ്ങള്‍. കുറച്ചു കാലമായിട്ട് രണ്ടു കുപ്പി കള്ളെങ്കിലും കേറ്റാതെ രാത്രിയില്‍ അവളുടെ മുന്നില്‍ പോയി നിന്ന ഓര്‍മ്മയില്ല. എന്തായാലും പ്രേതജീവിതത്തിന്റെ തുടക്കമല്ലേ, അവളെ ഒന്നു പേടിപ്പിച്ചു ഗംഭീരമാക്കാം, കുമാരന്റെ മുഖത്ത് നവരസങ്ങളില്‍ മൂന്നു നാലെണ്ണം മിന്നി മറഞ്ഞു. മുഖത്തെ രസം തുടച്ചു മാറ്റി കുമാരന്‍ വാതില്‍ക്കലേയ്ക്ക് നീങ്ങി.
പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. കുമാരന്റെ കണ്മുന്നില്‍ മുന്നില്‍ മഹാമേരുവായി ഭാനുമതി നിറഞ്ഞു... 
"ഉം... എന്താ ?", ഭാനുമതിയുടെ ചിരപരിചിതമായ ശബ്ദം, അല്ല, ഗര്‍ജ്ജനം കുമാരന്റെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു. 
"ഞ..ഞ...ഞാന്‍...", കുമാരന്‌ തൊണ്ടവരണ്ടു. 
"ഇവിടെക്കിടന്ന് കറങ്ങാതെ ആ കുഴിയില്‍ പോയി കിടക്ക് മനുഷ്യാ....!", ഭാനുവിന്റെ കാളി അവതാരം അലറിപ്പറഞ്ഞു.
കുമാരന്‍ വിറച്ചുകൊണ്ട് തിരിഞ്ഞു നടന്നു, ഓടി, പാഞ്ഞു...കുഴിയില്‍ തിരികെ പോയി കിടന്നിട്ടേ കുമാരന്‍ അടങ്ങിയുള്ളൂ.
"ചത്താലും സ്വൈരം തരില്ല", പിറുപിറുത്തുകൊണ്ട് ഭാനുമതി തിരിഞ്ഞു വാതില്‍ വലിച്ചടച്ചു.
(...തുടരും)

3 comments:

Unknown said...

നല്ല എഴുത് അണ്ണാ... ബാക്കി വായിക്കാനായി വെയ്റ്റിംഗ്..��

വിനോജ് | Vinoj said...

നന്ദി, നിഷാദ് <3

SREEJITH SEO said...

with regards,
Hi, this is really very nice blog. we provide best software development company in kerala your content is very interesting and engaging, worth reading it. I got to know a lot from your posts.
stay home,stay safe

Powered By Blogger